Showing posts with label ഒരു കാതമകലെ. Show all posts
Showing posts with label ഒരു കാതമകലെ. Show all posts

Monday, October 12, 2009

ഒരു കാതമകലെ..

സ്നേഹിക്കാനാഗ്രഹിക്കാത്തവര്‍ ആരുണ്ട്? അതിലേറെ സ്നേഹിക്കപ്പെടാന്‍.. എന്റെ ബാല്യ കൌമാരങ്ങളും യൌവനവും ഭിന്നമല്ല. ഒരല്‍പ്പം കൂടുതലല്ലാതെ. ഉപ്പ, ഉമ്മ, കൂട്ടുകാര്‍, കാമുകി,,, അങ്ങനെ എണ്ണമറ്റ ബന്ധങ്ങളാല്‍.. പ്രായത്തിന്റെ അപക്വമായ കണക്കു കൂട്ടലുകള്‍ പലപ്പോഴും അതിരു കടന്നതായിരുന്നെന്ന് പിന്നീട് ചിന്തിക്കാതില്ല.
* * * *
‘ഒരു കാതമകലെ’ .. മലപ്പുറം ജില്ലാ കേരളോത്സവത്തിന് എന്‍ട്രി ലഭിച്ച നാടകമായിരുന്നു. ഉറക്കം അന്യമായ രാത്രികളും കോളേജ് മടുത്ത പകലുകളും എഴുതി തീര്‍ത്തത്. രചന, സംവിധാനം, തുടങ്ങി പ്രധാനവേഷത്തിലും ഞാന്‍ തന്നെ (ഒരു ബാല ചന്ദ്രമേനോന്‍ സ്റ്റൈല്‍). പഞ്ചായത്തിലെ പലക്ലബ്ബുകളും പലമേഖലകളിലായി മുദ്രപതിപ്പിച്ച കേരളോത്സവ വേദികളില്‍ ഞങ്ങളുടെ, (വോയ്സ് കല്ലിടുമ്പ്) ഐഡന്റിറ്റി നാടകമായിരുന്നു. ഒരുമാസം മുമ്പെ തുടങ്ങുന്ന റീഹേഴ്സല്‍, റസീസിന്റെ വീടിന് മുകളിലെ ആടീയും പാടിയും തീര്‍ക്കുന്ന രാവുകള്‍.. ഒരിക്കലൊരു വേദിയിലവതരിപ്പിച്ച ജാലകം” എന്ന സതീഷ് കെ സതീഷ് നാടകത്തിന് മൂന്നാം സമ്മാനം ലഭിച്ചന്ന്‍ മുതലാണ് നാടകം തലക്കുപിടിച്ച് തുടങ്ങിയത്. ഇപ്രാവശ്യം സ്വന്തമായൊരെണ്ണം എഴുതി സംവിധാനിക്കണമെന്ന് ഞാനും റസീസും പ്ലാന്‍ ചെയ്തതും മറ്റൊന്നും കൊണ്ടായിരുന്നില്ല. പാല്‍നിലാവു പെയ്യുന്ന രാത്രിയില്‍ എഴുതിത്തുടങ്ങുമ്പോള്‍ ചര്‍ചക്കിട്ട പലവിഷയങ്ങളിലും അച്ഛന്‍- മകന്‍ ബന്ധം തന്തുവായത് വിങ്ങുന്ന മനസ്സിന്റെ ആകുലതകളും, വാത്സല്യത്തിനായുള്ള യാചനകളും കാരണ്മായിരിക്കാം,,ഇവയൊന്നുംകടലാസില്‍ പകര്‍ത്താനും തിരക്കഥയാക്കാനും, യവനിക നീക്കി അരങ്ങിലെത്താനും അധികം പാടുപെടേണ്ടിയും വന്നില്ല.
സ്വസങ്കല്‍പ്പങ്ങള്‍ കൊണ്ട് ക്രൂരമാക്കിയ ഉപ്പയുടേ വേഷം ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തത്. മുഖത്തൊരു ഉമിക്കരിതാടി പിടിപ്പിച്ച്, ഫാബ്രിക് പെയ്ന്റ് മുടിയില്‍ അവിടമിവിടമായി തേച്ച് ഒരു ഡ്യൂപ്ലിക്കേറ്റ് ഫാദറാവാന്‍ ശ്രമിച്ചു. കാലങ്ങളോളം ഉടുത്തൊഴിവാക്കിയ ഉപ്പയുടെ വെള്ളമുണ്ടും കക്ഷം കീറിതുടങ്ങിയ കുപ്പായവുമിട്ട്, മാനസാന്തരപ്പെട്ട് മകനെ തേടീയലയുന്ന പിതാവായി ഞന്‍ സ്റ്റേജിലെത്തി. പാവത്താനെന്ന് സ്വയമ്പുകഴ്ത്തിയെഴുതിയ കഥാപാത്രമാവാന്‍ അനിയനെ ഏല്‍പ്പിച്ചു. സ്നേഹിക്കാനറിയാത്ത പിതാവിനെ വെടിഞ്ഞ് റെയില്‍വെ ട്രാക്കിലെ എച്ചില്‍പെറുക്കികള്‍ക്കൊപ്പമലഞ്ഞു നടക്കുന്നവനായിട്ട് അവനാവേഷം അനശ്വരമാക്കുകയും ചെയ്തു.
അരങ്ങിലെത്തിയ ഇരുപത്തിരണ്ട് നാടകങ്ങളില്‍ ഞങ്ങള്‍ക്കൊന്നും ലഭിച്ചില്ലെങ്കിലും ഒരാത്മസംതൃപ്തിയായിരുന്നു. കാളിദാസനും പ്ലാച്ചിമടയും ഖസാക്കിന്റെ വെള്ളായിയപ്പനും വാണിടത്ത് കയറാന്‍ കിട്ടിയ ഭാഗ്യത്തെയോര്‍ത്ത്. നിറഞ്ഞ്നില്‍ക്കുന്ന കാണികള്‍ക്കിടയിലൂടെ പാതിമെയ്ക്കപ്പില്‍ ചുറ്റിനടക്കുമ്പോള്‍ പലരും നോക്കി പുഞ്ചിരിച്ചു, ചിലര്‍ അടുത്ത് വന്ന് കൈപിടിച്ച് കുലുക്കി അഭിനന്ദിച്ചു.
ട്രോഫി വിതരണവും കണ്ട് മടങ്ങുമ്പോള്‍ സമയം രാത്രി പത്ത് മണി. വീട്ടിലാരും ഉറങ്ങിയിരുന്നില്ല. ചാരുപടിയില്‍ കാലും കയറ്റിയിരിക്കുന്ന ഉപ്പയെ കണ്ടപ്പോള്‍ ഒന്നു ചൂളി. നാട്ടിലായാലും സ്കൂളിലായാലും എന്റെ കലാ പ്രകടനങ്ങള്‍ കാണാന്‍ ഉപ്പ മുന്‍പിലുണ്ടാവാറുണ്ട്. വീട്ടിലെത്തുമ്പോള്‍ എന്തെങ്കിലൊരു അഭിപ്രായവും പതിവാണ്. ഇപ്രാവശ്യം ജനക്കൂട്ടത്തില്‍ ഉപ്പയെ കണ്ടിരുന്നില്ല. സലാം പറഞ്ഞ് വീട്ടില്‍ കയറി. മുഖത്ത് പിടിപ്പിച്ച താടി മുഴുവന്‍ പോയിട്ടില്ല. സ്റ്റേജിലെ പൊടിമുഴുവന്‍ കാലിലുണ്ട്.
“ എന്തേ കിട്ടീ നാടകത്തിന്.. ?? പെട്ടെന്നുള്ള ചോദ്യത്തില്‍ ഒന്നു നെട്ടിപ്പോയി.
“ഒന്നും കിട്ടീല.. എല്ലാരും നല്ല സെറ്റപ്പിലായിരുന്നു.....
“ഉം... അത്പ്പൊ ഞമ്മളെ കഥന്ന്യേയിരുന്നു ല്ലെ... ന്നാലും തരക്കേടില്ല, ആ കട്ടൌട്ടും വേഷ്വാന്നും പോരാ...
ഞാനൊന്നു ചിരിച്ചു, പിന്നെ എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞ് മാറി. ആകെ നാണം കെട്ടു, ഉടുത്തതില്‍ തൂറിയ പോലെ. കയറുന്നതിന് മുമ്പുണ്ടായിരുന്ന വമ്പൊക്കെ എങ്ങോ ഒലിച്ച് പോയി. ഇനിയെന്തെന്ന പേടിയും ജിജ്ഞാസയുമായിയ്രുന്നു. ഇടക്കിടക്ക് ഉപ്പ ഒരോ ഡയലോഗും പറയുന്നുണ്ട്. ആ മനസ്സ് വേദനിച്ചിട്ടുണ്ട്. ഒന്നു ചീത്ത പറഞ്ഞങ്കില്‍ അല്ലെങ്കിലൊരു അടി കിട്ടിയെങ്കില്‍ എനിക്കിത്ര സങ്കടമാവുമായിരുന്നില്ല.
ഉപ്പയുടെ വാക്കുകളില്‍ പ്രോത്സാഹനമായിരുന്നോ?? മുമ്പും ഇങ്ങനെയാണ്. യു എസ് എസ് സ്കോളാര്‍ഷിപ്പ് കിട്ടിയത്, ഗ്ലാസ്സ് സമ്മാനം കിട്ടിയത്, കലാപ്രതിഭയായത് അങ്ങനെ ഓരോചെറിയ കാര്യങ്ങളും പെരുപ്പിച്ച് പറയും ഉപ്പ. അതൊന്നും മനസ്സിലാക്കാന്‍ അന്നെനിക്കായില്ല. തമ്മില്‍ വേര്‍പിരിയുന്നത് വരെ. അതിനിടക്ക് ഒരിക്കലെങ്കിലും ആ മനസ്സ് വായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. ആ ഹൃദയം കെഞ്ചിയ സ്നേഹം തിരിച്ചു നലകിയോ?? ഉണ്ടാവില്ല. കവലയൊച്ചകളില്‍ വീണുകിട്ടുന്ന പരുക്കന്‍ വാക്കുകള്‍ക്ക് അര്‍ത്ഥം തിരയും മുമ്പെ ഉപയോഗിക്കേണ്ടാടിത്തെല്ലാം ചേര്‍ത്ത് ആ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാവും. സ്നേഹം പുറത്ത് കാട്ടിയില്ലെങ്കിലും എന്നെ ഒരു പാട് സ്നേഹിച്ചിരിക്കണം ആ പഴഞ്ചന്‍.
ഓര്‍ക്കുമ്പോള്‍ മനസ്സ് നോവുന്നു, ആ വന്ദ്യപിതാവിനെ കഷ്ടപ്പെടുത്തിയതിന്., ആ‍ വാത്സല്യം തിരിച്ചറിയാത്തതിന്. ജീവിത സായാഹ്നങ്ങളില്‍ ഉഛോസ നിശ്വാസത്തിന് തടസ്സം നിന്ന മാംസപിണ്ഡത്തോട് മല്ലടിച്ച് റേഡിയേഷന്‍ ഏറ്റ് വാങ്ങുമ്പോള്‍ ഒരു സാത്വനമായി കൂടെയിരിക്കനാവാഞ്ഞതിന്.. ആ നെറ്റിയിലൊരിക്കലെങ്കിലും സ്നേഹത്തോടെ ചുംബിക്കാന്‍ കഴിയാത്തതിന്..ഉള്ളുരുകുന്ന വേദനക്കള്‍ക്കൊരാശ്വാസമായി മെലിഞ്ഞൊട്ടിയയാ കൈകാലുകളില്‍ തടവാനാവത്തതിന്..ഒരു നേരമെങ്കിലും ഒരു ഗ്ലാസ്സ് വെള്ളം വായിലേക്ക് നല്‍കാനാവത്തതിന്.. അങ്ങനെയങ്ങനെ സാധ്യമായിരുന്നെന്ന് ഇന്ന് തിരിച്ചറിഞ്ഞ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തില്ലെന്നോര്‍ക്കുമ്പോള്‍ മനസ്സ് പിടയുന്നു..
അവസാനം ഉപ്പ ഇനിയ്യൊരിക്കലും തിരിച്ചുവരാതെ യാത്രയായി എന്നറിഞ്ഞപ്പോഴും ഒരു നോക്കു കാണാനെത്താന്‍ കഴിയാതെ കമ്പനിയുടെ കിച്ചനിലിരുന്ന് ആരും കാണാതെ പൊട്ടികരയുകയായിരുന്നു.. ദൈവം ഇത്രയേറെ എന്നെ പരീക്ഷിക്കുന്നതെന്തിനെന്നോര്‍ത്ത് ഏങ്ങലടിക്കുകയായിരുന്നു.. അവയൊക്കെയീ ഡയറീയില്‍ കുറീച്ചിടുമ്പോഴും ശാന്തമാവുന്നില്ല. കണ്ണിലെ ഉറവ നിലക്കുന്നില്ല.
* * * * *
ഇന്നലെ ഒരു യാത്രയയപ്പ് ചടങ്ങിലിക്കുമ്പോള്‍ പ്രാസംഗികന്‍ ഇങ്ങനെ പറഞ്ഞു..
“മനസ്സറിഞ്ഞ് ആത്മര്‍ഥമായി സ്നേഹിക്കണം നാം,, ആ സ്നേഹം പ്രകടിപ്പിക്കണം നാം, ഒരിക്കലെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് തുറന്ന് പറയണം..... .........
വാക്കുകള്‍ ശരം കണക്കെ ഉള്ളില്‍ തറക്കുമ്പോള്‍ ഉപ്പ മനസ്സിലോടിയെത്തി..
പ്രിയപ്പെട്ട ഉപ്പാ.. താങ്കള്‍ക്കും അങ്ങനെയാവാമായിരുന്നില്ലെ, കൂടെനടന്നപ്പോഴെപ്പോഴെങ്കിലും എന്റെ ചുമലില്‍ലാകൈവെക്കാമായിരുന്നില്ലേ....കെട്ടിപ്പിടിച്ചൊരു ഉമ്മ തരാമായിരുന്നില്ലേ...
ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ....
“എന്റെ കുട്ടനെ എനിക്കൊരുപാടിഷ്ടമാണെന്ന്
ചോദ്യങ്ങള്‍ സ്വന്തത്തോടൂം ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രാര്‍ഥനയല്ലാതെ വേറെന്തു വഴി???!!!