Thursday, July 8, 2010

മഞ്ഞു നനഞ്ഞ വഴികളില്‍

വേര്‍പിരിഞ്ഞിട്ടില്ല, കഴിഞ്ഞ ആറു വര്‍ഷങ്ങളിലല്ലാതെ.. ജോലിക്കായി യൂറോപിലേക്ക് പറക്കാനൊരുങ്ങുമ്പോള്‍ അവനെന്നെ നോക്കി വിതുമ്പിയിരുന്നു.. മുപ്പത് വര്‍ഷം കൂടെ കളിച്ചും ചിരിച്ചും കരഞ്ഞും കിട്ടിയതൊക്കെ പങ്കുവെച്ചും നടന്ന് പെട്ടെന്നൊരുനാള്‍ വേര്‍പിരിഞ്ഞു പോവുമ്പോള്‍ മനസ്സ് അകലാന്‍ മടിച്ചു. ഇടക്കിടെയുള്ള കത്തും ഫോണും. അവനയച്ചു തന്ന ചെക്ക് മാറ്റി അവന്റെ വീടുപണിക്ക് കാര്യസ്ഥനായി. സമയാസമയം കണക്കും ഫോട്ടോയും അയച്ച് കൊടുത്തു.

എയര്‍പോര്‍ട്ടില്‍ തമ്മില്‍ കണ്ട്മുട്ടിയപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ച് കുറെ നേരം മൌനിയായി തോളില്‍ചാഞ്ഞു. വീട്ടിലേക്കുള്ള യാത്രയില്‍, റോഡ് വക്കത്തെ ഇരിപ്പിടത്തില്‍, പൊളിഞ്ഞ് തുടങ്ങിയ പാലത്തിന്റെ കൈവരികളില്‍‍, ചെക്കുന്നന്മലയുടെ മുകളില്‍, അങ്ങനെയങ്ങനെ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുണ്ടായിരുന്നു.

നാളെയാണ് “ഹൌസ് വാമിങ്.” എന്റെ ചെറിയ വീട് നില്‍ക്കുന്ന അഞ്ച് സെന്റ് സ്ഥലത്ത് നിന്നും അധികമല്ലാതെയാണ് അവന്റെ പുതിയ മാളിക. വീട്ടുസാധനങ്ങളില്‍ പലതും പലരുടെയും ഗിഫ്റ്റായി തന്നെ കിട്ടി. അതൊക്കെ ഇറക്കിയതും വേണ്ടത് പോലെ അടുക്കിയതും ഞാനും കൂടി ചേര്‍ന്നായിരുന്നു. അപ്പോഴൊക്കെ “ഞാനെന്ത് നല്‍കണം..” എന്ന ചിന്തയായിരുന്നു. അവനോടുള്ള ബന്ധംവെച്ച് കുറഞ്ഞതൊന്നും നല്‍കാനാവില്ല, കയ്യിലൊന്നുമില്ലാതെ എന്തു നല്‍കാന്‍.?!
വൈകി വീട്ടിലെത്തുമ്പോഴും ദുരഭിമാനം ചങ്കിടിപ്പ് കൂട്ടിയതെ ഉള്ളൂ. ഉറങ്ങാനാവാതെ കട്ടിലിലിരുന്നു.

“ പ്രിയപ്പെട്ട കൂട്ടുകാരന്..

നിന്റെ ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തമാണ് നാളെ, നിന്റെ ഓരോ സന്തോഷത്തിലും കൂടെ നില്‍ക്കാന്‍ കഴിഞ്ഞത് എന്റെഭാഗ്യം.. എന്തു ചെയ്യാന്‍, ഒരുപാട് കാലത്തെ അലച്ചിനിടൊവിലാണ് ഇങ്ങനെ യൊന്ന് തരപ്പെട്ടത്.. നാളെയാണ് ഇന്റര്‍വ്യൂ എന്നറിഞ്ഞത് രാത്രി മാത്രമാണ്.. ഞാന്‍ പോവുന്നു, എന്റെ മനസ്സ് നിന്റെ കൂടെയുണ്ട്. തിരക്കൊഴിയുമ്പോ ഞാന്‍ വിളിക്കാം കൂടുതല്‍ അപ്പൊ പറയാം...എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ..

..
നീന്റെ സ്വന്തം...”
നാലായി മടക്കി, പി എസ് സി അയച്ചൊരു ബ്രൌണ്‍ കവറിലിട്ട് പെങ്ങളെ ഏല്പിച്ചു. ആരും ഉണര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി.
കതക്ചാരി പുറത്തിറങ്ങി.. അലക്ഷ്യമായി നടന്നകന്നു ... മഞ്ഞു നനഞ്ഞ വഴികളില്‍ കരിയിലകള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....